Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

തദ്ദേശ തിരഞ്ഞെടുപ്പ്: മത്സരം എന്‍.ഡി.എയും എല്‍.ഡി.എഫും തമ്മിലെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരം എന്‍.ഡി.എയും എല്‍.ഡി.എഫും തമ്മിലാണെന്നും യു.ഡി.എഫ് ചിത്രത്തിലില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി വിജയന്റെ അഴിമതിയും ഏകാധിപത്യവും നേരിടാന്‍ യു ഡി എഫിന് ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജനാധിപത്യ സഖ്യം മാത്രമാണ് ഇടതുപക്ഷത്തിന് ബദല്‍. ദേശീയതലത്തിലെ പോലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി കഴിഞ്ഞു. ഐക്യമുന്നണിയില്‍ ലീഗിന്റെ അപ്രമാദിത്വമാണുള്ളത്. കാലാകാലങ്ങളായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രൈസ്തവ ന്യൂനപക്ഷത്തിന് ഇതില്‍ വലിയ ആശങ്കയാണുള്ളത്. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞു. കോഴക്കേസില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും കുടുംബവും നിലവിളിച്ചെന്ന വെളിപ്പെടുത്തല്‍ ലജ്ജാകരമായ അവസ്ഥയിലേക്ക് യുഡിഎഫിനെ എത്തിച്ചു. ഇത്തവണ ഇടതുപക്ഷവും ദേശീയ ജനാധിപത്യ സഖ്യവും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും. രണ്ട് പ്രധാന മുന്നണികളും ഒരുപോലെ പ്രതിസന്ധിയിലായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. അഴിമതി പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഭരണകക്ഷിയും പ്രതിപക്ഷവും പ്രതിക്കൂട്ടിലാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഓരോ ദിവസവും ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെയും അഴിമതി ആരോപണമുയരുന്ന അപൂര്‍വ്വ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. അഴിമതി പരമ്പരകള്‍ കേരളം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ത്തു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വന്നതോടെയാണ് അഴിമതി ഓരോന്നായി പുറത്തു വരാന്‍ തുടങ്ങിയത്. കേന്ദ്രത്തില്‍ മോദിയുള്ളതുകൊണ്ടാണ് അന്വേഷണം നല്ലരീതിയില്‍ നടക്കുന്നത്. കോണ്‍ഗ്രസായിരുന്നെങ്കില്‍ കേസുകള്‍ ഒത്തുതീര്‍ത്ത് കൊള്ളമുതല്‍ പങ്കിട്ടെടുത്തേനേ. എല്‍.ഡിഎ.ഫും യു.ഡി.എഫും ഒരേ തൂവല്‍പക്ഷികളായതിനാല്‍ പ്രതിപക്ഷത്തിന് അഴിമതിക്കെതിരെ മിണ്ടാനാവുന്നില്ല. പരസ്പരം അഴിമതികള്‍ ഒത്തുതീര്‍പ്പാക്കുന്ന വിചിത്രമായ രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബാര്‍ക്കോഴകേസ് അട്ടിമറിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ എല്ലാ കേസുകളും ഒഴിവാക്കി. ബാര്‍ക്കോഴകേസ് അട്ടിമറിച്ചതുകൊണ്ട് പിണറായിക്ക് എന്ത് ലാഭമാണ് കിട്ടിയത് എന്നും ബാര്‍ ഉടമകള്‍ പിരിച്ച പണം എവിടേക്ക് പോയി എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന മന്ത്രിമാര്‍ക്ക് അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിഷേപമുണ്ടെന്നാണ് വാര്‍ത്തകള്‍ വരുന്നത്. യുഡിഎഫ് നേതാക്കളും മോശമല്ല. ഇവരെല്ലാം അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികളാണ് വിദേശത്ത് നിക്ഷേപിക്കുന്നത്. തോമസ് ഐസക്ക് വിദേശ നിക്ഷേപത്തെ കുറിച്ച് എന്താണ് മിണ്ടാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ധനമന്ത്രി കിഫ്ബിയുടെ പേരില്‍ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി കാരണം കേന്ദ്രത്തിന്റെ പല പദ്ധതികളും പൂര്‍ണ്ണമായും ജനങ്ങളിലെത്തുന്നില്ല. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അഴിമതിക്കാരെ പുറത്താക്കാന്‍ എന്‍.ഡി.എക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.