Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

വീട്ടിമരംകൊള്ള: ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള പെലീസ് വിജിലൻസോ , സി.ബി.ഐ.യോ അന്വേഷിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി.

മുട്ടിൽ സൗത്ത് വില്ലേജിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും ഒരു വിഭാഗം വനം വകുപ്പു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്ന വൻ വീട്ടിമരംകൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്നും സെക്രട്ടറിയറ്റിലെ ഉന്നതർക്ക് പങ്കുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എൻ. ബാദുഷ. വയനാട് കൂടാതെ തൃശ്ശൂർ , എറണാകുളം , ഇടുക്കി , കാസറഗോഡ് , ജില്ലകളിലും ആയിരക്കണക്കിന്ന് മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നും ഇപ്പോൾ വ്യക്തമായിരിക്കയാണ്.

മരം മുറിക്കാൻ വേണ്ടി ബോധപൂർവ്വം ഉണ്ടാക്കിയ 2020 ഒക്ടോബർ 24നുള്ള റവന്യൂ സെക്രട്ടറി ജയതിലകിൻ്റെ ഉത്തരവ് നിയമവിരുദ്ധമാണ്. ഈ ഉത്തരവ് വനം വകപ്പ് തലവന്മാർക്കും ലഭിച്ചിട്ടും അവർ മൗനം പാലിച്ചത് ദുരൂഹമാണ്.

മരംമുറി തുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ജനുവരി മാസം മൂന്നാം തീയതി വാക്കാലും പിന്നീട് 12നു രേഖാമൂലവുംവയനാട് ജില്ലാ കലക്ടർക്കും സൊത്ത് വയനാട് ഡി.എഫ്.ഒായ്ക്കും മരംമുറി നിയമവിരുദ്ധമാണെന്ന് ജില്ലാ പബ്ളിക് പ്രൊസിക്യൂട്ടർ നിയമോപദേശംനൽകിയിട്ടുണ്ട്. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.

വയനാട് പ്രകൃതി സംരക്ഷണ സമിതി യുടെയും മാധ്യമ പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് മരംമുറി നിർത്തിയെങ്കിലും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. വനം വകുപ്പ് തടികൾ കണ്ടു കെട്ടുകയും കേസ്സെടുക്കുകയും ചെയ്തെങ്കിലും തടി കടത്തിയ ലോറി പിടികൂടിയത് ഇന്നലെയാണ്. റോജി സഹോദരന്മാരെ ഇതുവരെ അറസ്റ്റുചെയ്യുകയോ ചെയ്തിട്ടുമില്ല. മരംകൊള്ളയിലെ മുഖ്യപ്രതി റോജി അഗസ്റ്റിന്ന് പ്രോപ്പർട്ടി മാർക്ക് റെജിസ്ട്രേഷൻ മിന്നൽ വേഗത്തിൽ നൽകിയതിനെക്കുറിച്ച് വനംവകപ്പ് അന്വേഷിച്ചിട്ടില്ല.

വയനാട് ജില്ലാ കലക്ടറും റവന്യൂ ഉദ്യോഗസ്ഥരും മരം കൊള്ളക്കെതിരെ നടപടികൾ സ്വീകരിക്കാതെ നാലു മാസം തികഞ്ഞ നിസംഗത പാലിച്ചതിലും ദുരൂഹതയുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന്ന് പിഡിപിപ്പി ആക്ട് അനുസരിച്ചോ ആദിവാസി അതിക്രമ നിയമമനുസരിച്ചോ സർക്കാർ മുതൽ കളവു ചെയ്തതിനുള്ള ക്രിമിനൽ കേസ്സൊ എടുക്കാൻ തയ്യാറായില്ല. കേരളമാകെ മുട്ടിൽ മരംകൊള്ള വിവാദമായപ്പോൾ രണ്ട് ദിവസം മുൻപാണ് മീനങ്ങാടി പൊലീസിൽ പരാതിപ്പെട്ടത്.

വനം മന്ത്രിയുടെ നിർദ്ദേശാനുസരണം വിജിലൻസ് പ്രിൻസിപ്പിൾ സെക്രട്ടറി
ഗംഗാറാമിൻ്റെ നേതൃത്വത്തിൽ രൂപീകൃതമായ ടീമിൽ നിന്നും ഡി.എഫ്. ഓ മാരായ ധനേഷ് , ഷാനവാസ് എന്നിവരെ മാറ്റിയത് വനം വകുപ്പിൻ്റെ അന്വേഷണം ഏതു വഴിക്കാണെന്നും എന്തു സംഭവിക്കുമെന്നതിൻ്റെ വ്യക്തമായ സൂചനയാണ്. താനറിയാതെയാണ് അവരെ മാറ്റിയ തെന്ന വനം മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ് .കേരള ഫോറസ്റ്റ് സേനയിലെ ഏറ്റവും സത്യസന്ധരും സമർഥരുമായവരെയാണ് മാറ്റിയത്.

ഉന്നതരായ സീനിയർ ഗവ: സെക്രട്ടറിമാരും ഐ.എ.എസ്സ്-ഐ.എഫ്.എസ്സ് ഉദ്യോഗസ്ഥരും ഉന്നത രാഷ്ട്രീയക്കാരും പങ്കാളികളായ മരംമുറിയുടെ ഗൂഢാലോചനയും അന്തർനാടകങ്ങളും ഏതെങ്കിലും ജൂണിയർ ഓഫീസർമാരോ ഫോറസ്റ്റ് വിജിലൻസ് കൺസർവേറ്ററോ അന്വേഷിക്കുന്നത് പ്രഹസനമാവുകയേ ഉള്ളൂ എന്നും ബാദുഷ പറഞ്ഞു.
വയനാട്ടിലെ മരം മുറി പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്രമന്ദ്രി വി.മുരളീധരൻ , കുമ്മനം രാജശേഖരൻ എന്നിവരെ കണ്ട് സമിതി പ്രസിഡണ്ട് എൻ.ബാദുഷ , തോമസ്സ് അമ്പലവയൽ എന്നിവർ നിവേദനം നൽകി. കേരള മുഖ്യമന്ത്രി ,വനം -റവന്യൂ മന്ത്രിമാർക്കും കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കും സമിതി നിവേദനം അയച്ചിട്ടുണ്ടെന്ന് വയനാട് പരിസ്ഥിതി സംരക്ഷണ സമിതി അറിയിച്ചു.