Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

വിഴിഞ്ഞം തുറമുഖ പദ്ധതി നിശ്ചയിച്ച തിയതിയിൽ ഉദ്ഘാടനം ചെയ്യും മന്ത്രി അഹമ്മദ് ദേവർ കോവിൽ

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ തന്നെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താന്‍ സാധിക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അറിയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്‌സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്‌സ് എന്നിവയുടെ ഉദ്ഘാടനം സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക പരിപാടിയില്‍ ഉള്‍പ്പെടുത്തി ജനുവരിയില്‍ തന്നെ നിര്‍വ്വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ പുലിമുട്ട് നിര്‍മ്മാണം 1050 മീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കല്ല് നിക്ഷേപം പ്രതിദിനം പതിനായിരം ടണ്‍ ആയിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് 13,000 ടണ്‍ ആക്കി ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും വരുംദിവസങ്ങളില്‍ അത് 15,000 ടണ്‍ ആക്കി വര്‍ദ്ധിപ്പിക്കാനാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മുന്‍പ് അഞ്ച് ബാര്‍ജുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10 ബാര്‍ജ് വര്‍ക്ക് ചെയ്യുന്നുണ്ടെന്നും അടുത്തയാഴ്ച നാല് ബാര്‍ജുകള്‍ കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു.

പണിക്കാവശ്യമായ വസ്തുക്കളുമായി തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ലോറികള്‍ ഈ പ്രോജക്ടിന് വേണ്ടിത്തന്നെയാണോ വരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിനുവേണ്ടി ഒരു പുതിയ സിസ്റ്റം ഇംപ്ലിമെന്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. അതനുസരിച്ച് ലോഡിംഗ് ചെയ്യുന്ന സ്ഥലത്തു നിന്ന് കിട്ടുന്ന ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് ചെക്ക് പോയിന്റുകള്‍ തിരിച്ചറിയാന്‍ കഴിയും. അതോടൊപ്പം തന്നെ അണ്‍ലോഡ് ചെയ്യുന്ന സ്ഥലത്ത് നിശ്ചിത ലോഡ് ഇറക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം എന്ന നിലയ്ക്ക് ഒരു ഹോളോഗ്രാമും ഓട്ടോമാറ്റിക് ട്രാക്കിംഗ് സിസ്റ്റവും ഏര്‍പ്പെടുത്തിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

പോര്‍ട്ടിന്റെ പണികള്‍ക്കാവശ്യമായ പാറ കൊണ്ടു വരുന്നതിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ പാറ സമയബദ്ധമായി ലഭ്യമാക്കുന്നതിനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ ജയകുമാറിനെയും ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ വിതരണം വീണ്ടും പുനരാരംഭിച്ചതായും മന്ത്രി അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേയുമായുള്ള ചില വിഷയങ്ങളില്‍ പരിഹാരം കാണേണ്ടതുണ്ട്. അതിനായി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തെ മറ്റ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ജനുവരിയില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിളിച്ചുചേര്‍ത്ത് വിപുലമായ മീറ്റിംഗ് ചേരാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അവലോകന യോഗത്തിനുശേഷം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി സൈറ്റും സന്ദര്‍ശിച്ചു.

യോഗത്തില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എം ഡിയും സി ഇ ഒയുമായ രാജേഷ് ഝാ, ഹെഡ്, കോര്‍പ്പറേറ്റ് അഫയേഴ്‌സ് സുശീല്‍ നായര്‍, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് സി ഇ ഒ ഡോ. ജയകുമാര്‍, ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ഡോ. സന്തോഷ് സത്യപാല്‍, വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെയും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ മറ്റ് ഒഫീഷ്യല്‍സ് എന്നിവരും പങ്കെടുത്തു.