Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭക്കെതിരായി ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ഇന്ത്യാക്കാരായ രണ്ട് ബി എസ് എഫ് ജവാന്മാരും കൊല്ലപ്പെട്ടു.സംഘര്‍ഷത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് വിവരം. എന്നാല്‍ കൊല്ലപ്പെട്ട ജവാന്മാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇവര്‍ക്ക് പുറമെ വേറെയും അഞ്ച് മരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 50 ഓളം പേര്‍ക്ക് സ്ഥലത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ ഇതുവരെ പരിക്കേറ്റിട്ടുണ്ട്. നൂറിലധികം വരുന്ന സായുധ സംഘങ്ങളാണ് രാജ്യത്ത് അക്രമം അഴിച്ചുവിട്ടത്. യുഎന്‍ ദൗത്യസംഘം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയമെന്ന് വിമര്‍ശിച്ചാണ് സായുധ സംഘങ്ങള്‍ പോരാട്ടം തുടങ്ങിയത്.

ഇന്നലെ പ്രതിഷേധക്കാര്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ വെയര്‍ഹൗസിന് തീയിട്ടിരുന്നു. എന്നാല്‍ സമാധാന ശ്രമങ്ങള്‍ തുടരും എന്ന് ദൗത്യസേനയായ മൊനുസ്കോയുടെ വക്താവ് പ്രതികരിച്ചു. യുഎന്‍ സംഘം രാജ്യം വിടും വരെ പ്രതിഷേധം എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനക്കെതിരെ ഒരാഴ്ച നീണ്ട പ്രതിഷേധത്തിന് ഇന്നലെയാണ് ഇവിടെയുള്ള പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഇന്നലെ മുതല്‍ ഒരാഴ്ചത്തേക്ക് പ്രതിഷേധം എന്നായിരുന്നു ആഹ്വാനം. എന്നാല്‍ സമാധാന സേനയുടെ കേന്ദ്ര ക്യാംപിന് 350 കിലോമീറ്റര്‍ അകലെ ഗോമ പ്രദേശത്ത് ഇന്നലെ തന്നെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

പിന്നാലെ സമീപ നഗരങ്ങളായ ബേനിയിലും ബുട്ടമ്ബോയിലും സമാധാന സേനാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടങ്ങളിലായിരുന്നു കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരെ വിന്യസിച്ചത്. ഇവിടങ്ങളില്‍ ഇന്നലെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. ബുട്ടമ്ബോയില്‍ ബിഎസ്‌എഫ് ജവാന്മാര്‍ നിലയുറപ്പിച്ചിരുന്ന ക്യാംപ് ഇന്ന് അക്രമികള്‍ വളയുകയായിരുന്നു. 500 ഓളം വരുന്ന അക്രമികളാണ് സമാധാന സേനയെ വളഞ്ഞത്.

പ്രതിഷേധക്കാര്‍ കല്ലേറ് തുടങ്ങിയതോടെ ഇവരെ പിരിച്ചുവിടാന്‍ സമാധാന സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നീട് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാര്‍ വീണ്ടും സംഘടിച്ച്‌ തിരിച്ചെത്തി. ഈ സമയത്ത് ആയുധങ്ങളേന്തിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മൊറോക്കോയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അംഗങ്ങളാണ് ഇവിടെ സമാധാന സേനയ്ക്ക് വേണ്ടി വിന്യസിക്കപ്പെട്ടിരുന്നത്. ഇവരില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരും മൊറോക്കോയില്‍ നിന്നുള്ള ഒരാളുമാണ് കൊല്ലപ്പെട്ടത്.