Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

എസ് പി നേതാവ് അസംഖാനെ അയോഗ്യനാക്കി.

ഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായി വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കര്‍.എസ് പി നേതാവ് ജയിച്ച രാംപൂര്‍ മണ്ഡലം പ്രാതിനിധ്യമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്ന് സ്പീക്കര്‍ ഔദ്യോഗികമായി പ്രസ്താവിച്ചു. 2019ലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇന്നലെ അസംഖാന് റാംപുരിലെ പ്രത്യേക കോടതി 3 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു.

രാംപൂരിലെ മിലാക് വിധാന്‍ സഭയില്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അസം ഖാന്‍ ആക്ഷേപകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് പരാതി നല്‍കിയത്.
പ്രധാനമന്ത്രി, യുപി മുഖ്യമന്ത്രി, ഐഎഎസ് ഉദ്യോഗസ്ഥന്‍ ആഞ്ജനേയ കുമാര്‍ സിങ് എന്നിവര്‍ക്കെതിരെയായിരുന്നു അസം ഖാന്റെ തെരഞ്ഞെടുപ്പ് പ്രസംഗം. മുസ്ലീംകള്‍ക്ക് രാജ്യത്ത് നിലനില്‍ക്കാന്‍ പറ്റാത്ത വിധത്തിലുള്ള അന്തരീക്ഷമാണ് പ്രധാനമന്ത്രി രാജ്യത്ത് സൃഷ്ടിക്കുന്നതെന്നായിരുന്നു സമാജ് വാദി നേതാവിന്റെ ആരോപണം. അഖിലേഷ് യാദവിന്റെ വലം കൈയായി അറിയപ്പെടുന്ന അസം ഖാന്‍ സമാജ് വാദി പാര്‍ട്ടിയിലെ രണ്ടാമനാണ്. പശ്ചിമ യുപിയിലെ രാംപൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ ജനപിന്തുണയുള്ള നേതാവാണ് അദ്ദേഹം. ഭൂമിതട്ടിപ്പു കേസില്‍ 2 വര്‍ഷമായി ജയിലി‍ല്‍ കഴിയുന്ന അസംഖാന് കഴിഞ്ഞ മേയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2017 നു ശേഷം അസംഖാനെതിരെ 87 കേസുകളാണ് യുപിയില്‍ റജിസ്റ്റര്‍ ചെയ്തത്. വിദ്വേഷ പ്രസംഗക്കേസുകളില്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് ഡല്‍ഹി, യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കു സുപ്രീം കോടതി അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു.