Agriculture

Entertainment

March 28, 2023

BHARATH NEWS

Latest News and Stories

ഇന്ത്യക്കാരന്റെ ആഗ്രഹം തള്ളി പാക്ക് ഹൈക്കോടതി. മലപ്പുറംകാരന്റെ ഹജ്ജ് സ്വപ്നങ്ങൾക്ക് തടയിട്ട് പാക്കിസ്ഥാൻ .

ലാഹോര്‍: മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബിന്റെ വിസയ്ക്കുള്ള അപേക്ഷ പാക് കോടതി തള്ളി.ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര പൂര്‍ത്തിയാക്കാന്‍ പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടിയാണ് ശിഹാബ് വിസയ്ക്ക് അപേക്ഷിച്ചത്.

കേരളത്തില്‍ നിന്നും തുടങ്ങി 3000 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിര്‍ത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാല്‍ പാകിസ്ഥാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഒരു മാസമായി ശിഹാബ് അതിര്‍ത്തിയില്‍ തുടരുകയാണ്. ഇതിനിടയിലാണ് വിസ അപേക്ഷ പാക് ഹൈകോടതി തള്ളിയത്. ഷിഹാബിന് വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് ആണ് അപേക്ഷ സമര്‍പ്പിച്ചത്.

ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഇതുസംബന്ധിച്ച്‌ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്ശരിവെക്കുകയായിരുന്നു.ഹരജിക്കാരന് ഇന്ത്യന്‍ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി കൈവശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് അപേക്ഷ തള്ളിയത്. ‍‌‌‌‌ശിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആരാഞ്ഞിരുന്നെങ്കിലും ഹര്‍ജിക്കാരന് അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബാബ ഗുരുനാനാക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചും മറ്റ് അവസരങ്ങളിലും നിരവധി ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ വിസ നല്‍കുന്നതുപോലെ ഷിഹാബിനും വിസ അനുവദിക്കണമെന്നായിരുന്നു ലാഹോര്‍ ‍‌സ്വദേശിയായ താജിന്റെ വാദം. കേരളത്തില്‍ നിന്ന് കാല്‍നടയായി യാത്ര ആരംഭിച്ച ഷിഹാബിനെയും ഇതേ രീതിയില്‍ പരിഗണിക്കണമെന്നും വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കണമെന്നും താജ് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് ശിഹാബ് നല്‍കിയ വിശദീകരണം.