Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .

കേരളം: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച്‌ എന്‍ഐഎ.കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പരിതോഷികം പ്രഖ്യാപിച്ചത്.

2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിമാറ്റിയത്. മൂവാറ്റുപുഴയില്‍ ജോസഫിന്റെ വീടിന് സമീപത്തായിരുന്നു കേരളത്തെ നടുക്കിയ ആക്രമണം. പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്ന ജോസഫിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് ആക്രമിച്ചത്. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

ചോദ്യപേപ്പറും പ്രവാചകനിന്ദയും

അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. 2010 മാര്‍ച്ച്‌ 23-ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്ബറില്‍ ചോദ്യത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യത്തിനുള്ള ചിഹ്നങ്ങള്‍ ചേര്‍ക്കാനുള്ള ഈ ചോദ്യം മതനിന്ദ കലര്‍ന്നതാണെന്ന പേരിലാണ് വിവാദമായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് എന്നിവയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ പ്രതിഷേധിച്ച്‌ കോളേജിലേക്ക് മാര്‍ച്ച്‌ നടത്തി. വിവിധ മുസ്‌ലിം സംഘടനകള്‍ ചോദ്യപേപ്പറിന്റെ പകര്‍പ്പുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രചരിപ്പിച്ചതിലൂടെ സംഭവം കൂടുതല്‍ വൈകാരിക തലത്തിലെത്തി.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തി. പുസ്തകത്തില്‍ നല്‍കിയിരുന്ന ഭ്രാന്തന്‍ എന്ന ഭാഗത്ത് മുഹമ്മദ് എന്ന പേരു നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോളേജിനുള്ളില്‍ നടന്ന പരീക്ഷയിലെ ചോദ്യമാണെങ്കിലും സംഭവം വിവിധ സംഘടനകള്‍ ഏറ്റെടുത്തു. കോളേജിനെതിരെ പ്രതിഷേധമാരംഭിച്ചു. ഒടുവില്‍ കോളേജധികാരികള്‍ ജോസഫിനെ തള്ളിപ്പറഞ്ഞതോടെ അദ്ദേഹം ഒളിവില്‍ പോയി. സംഭവത്തില്‍ മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയ കേസ് എടുത്തു.

ചോദ്യപ്പേപ്പറില്‍ ഭ്രാന്തന്‍ എന്നതിനു പകരമായി മുഹമ്മദെന്ന പേര്‍ ഉപയോഗിച്ചത് നബിയെ ഉദ്ദേശിച്ചല്ലെന്നായിരുന്നു ജോസഫ് വിശദീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗര്‍ഷോം എന്ന സിനിമയിലും ഈ സംഭാഷണഭാഗമുണ്ട്. നടന്‍ മുരളി അവതരിപ്പിക്കുന്ന ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണമാണിത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറാണ് മുഹമ്മദ് എന്ന പേരു നല്‍കിയതെന്നാണ് ജോസഫിന്റെ ആത്മകഥയില്‍ എഴുതുന്നത്.

ആക്രമണം കുടുംബത്തിന്റെ മുന്നിലിട്ട്

മാര്‍ച്ച്‌ 26-ന് ചോദ്യ പേപ്പര്‍ തയ്യാറാക്കിയ ടി.ജെ. ജോസഫിനെ ന്യൂമാന്‍ കോളേജ് അധികൃതര്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് തൊടുപുഴ പോലീസ് കേസെടുത്തു. ജോസഫ് ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയിരുന്നു. പോലീസിന്റെ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ ജോസഫിന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴ ഡി.വൈ.എസ്.പി.ക്കു മുന്നില്‍ 2010 ഏപ്രില്‍ 1-നാണ് ജോസഫ് കീഴടങ്ങിയത്. ഏപ്രില്‍ 19-ന് അദ്ദേഹത്തിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി. പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ജൂലായ് 4-നാണ് തീവ്രവാദികള്‍ ജോസഫിനെ ആക്രമിച്ച്‌ അദ്ദേഹത്തിന്‍റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ജോസഫിന്റെ വീടിനു സമീപത്തുള്ള നിര്‍മ്മല മാതാ പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞ് അദ്ദേഹവും കുടുംബവും കാറില്‍ വീട്ടിലേക്കു മടങ്ങിപ്പോകുമ്ബോഴാണ് അക്രമികള്‍ വാനിലെത്തി അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. കാര്‍ തടഞ്ഞ ഏഴംഗ സംഘം ആദ്യം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജോസഫിനെ കാറില്‍ നിന്നും വലിച്ചിറക്കുകയും അദ്ദേഹത്തിന്‍റെ കൈകളിലും കാലുകളിലും ആയുധങ്ങള്‍ കൊണ്ട് വെട്ടുകയും ചെയ്തു. ജോസഫിന്റെ വലത് കൈപ്പത്തി വെട്ടി വലിച്ചെറിഞ്ഞു.

ജൂലായ് 4-നു തന്നെ പ്രതികള്‍ സഞ്ചരിച്ച വാഹനം പെരുമ്ബാവൂരിനടുത്ത് വട്ടക്കാട്ടുകുടിയില്‍ നിന്നും പോലീസ് കണ്ടെത്തി. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാനിന്റെ ഉടമസ്ഥനതിരെയും കേസെടുത്തു. അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.പി. ഷംസിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. ജൂലായ് 5-ന് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയില്‍ വെച്ച്‌ ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേര്‍ത്തു. ജൂലായ് 6 മുതല്‍ കൂടുതല്‍ പ്രതികളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു.

2010 ആഗസ്ത് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാന്‍ കോളേജിന്റെ അധികൃതര്‍ കുറ്റപത്രം നല്‍കിയതിനെത്തുടര്‍ന്ന് സെപ്തംബര്‍ 1-ന് അദ്ദേഹത്തെ സര്‍വ്വകലാശാല സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടതിനെതിരെ ജോസഫ് സര്‍വകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു. 2014 മാര്‍ച്ച്‌ 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മര്‍ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. 2014 മാര്‍ച്ച്‌ 27 ജോസഫിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്‌മെന്റ് ഉത്തരവിറക്കി. മാര്‍ച്ച്‌ 31-ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.

2011 മാര്‍ച്ച്‌ 9-നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കേസ് ഏറ്റെടുത്തത്. ഭാര്യ ആത്മഹത്യ ചെയ്തതിനാല്‍ ജോസഫിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാത്തതില്‍ കത്തോലിക്കാസഭയ്ക്കെതിരെ ജനരോഷം ഉണ്ടായി. തുടര്‍ന്ന് പ്രതിരോധത്തിലായ സഭ ജോലിയില്‍ നിന്ന് വിരമിയ്ക്കാന്‍ ജോസഫിനു അവസരമൊരുക്കാമെന്ന് അറിയിച്ചു. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങള്‍ക്കു മുമ്ബുള്ള പ്രവൃത്തിദിനത്തിലാണ് അദ്ദേഹത്തിനു കോളേജിലെത്താന്‍ അവസരം ലഭിച്ചത്. എന്നാല്‍ കോളെജ് മാനേജ്‌മെന്റ് സ്ഥാപനത്തിനു അവധി നല്‍കിയതിനാല്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ ജോസഫിനു സാധിച്ചില്ല. അറ്റു പോകാത്ത ഓര്‍മ്മകള്‍ എന്ന പേരില്‍ ആത്മകഥയും ജോസഫ് എഴുതി. കൈവെട്ടിയ തീവ്രവാദികളേക്കാള്‍ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച്‌ വേട്ടയാടിയ കത്തോലിക്കാസഭയുടെ നടപടികളാണെന്ന് ജോസഫ് തന്‍റെ ആത്മകഥയില്‍ കുറിക്കുന്നു.

മുന്‍ ഡിജിപി സിബി മാത്യൂസിന്റെ ‘നിര്‍ഭയം’ എന്ന ആത്മകഥയിലും ആക്രമണത്തെക്കുറിച്ച്‌ വിവരിക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി കത്തോലിക്കാസഭയുടെ കോതമംഗലം രൂപതാ ബിഷപ്പും കോളേജ് അധികാരികളും ജോസഫിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് നടപടികള്‍ സ്വീകരിച്ചത്. ഒരു കന്യാസ്ത്രീയുടെ സഹോദരനായിട്ടു കൂടി സഭ ജോസഫിനെ ഒറ്റപ്പെടുത്തിയതാണ് ആക്രമണത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം കുറിക്കുന്നു.