Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

അറിയാം പാവയ്ക്കയുടെ കൃഷി രീതികൾ

നല്ല ജൈവപുഷ്ടിയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ എല്ലാ മണ്ണിലും വളരുന്ന ഇനമാണ് പാവയ്ക്ക . കുറഞ്ഞത് 20 ഡിഗ്രിയും കൂടിയാല്‍ 30 ഡിഗ്രിയുമാണ് കയ്പയ്ക്കയ്ക്ക് അനുയോജ്യമായ താപനില.

അന്തരീക്ഷ ഊഷ്മാവ് 18 ഡിഗ്രിയിലും കുറഞ്ഞാല്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും കായ് പിടിക്കുന്നത്‌ കുറയുകയും ചെയ്യും. ഊഷ്മാവ് കൂടിയാല്‍ പെണ്‍പൂവുകള്‍ കൊഴിഞ്ഞുപോവും. മഴക്കാലത്ത് കീടങ്ങളുടെ ആക്രമണം രൂക്ഷമാവുന്നതിനാലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാലും കളകളുടെ ആധിക്യവും പാവല്‍ കൃഷിയെ പ്രതികൂലമായി ബാധിക്കും. മണ്ണിന്റെ അമ്ലക്ഷാര സൂചിക 6നും 8നും ഇടയില്‍ നില്‍ക്കുന്നതാണ് അനുയോജ്യം.

കൃഷിരീതി

നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് പാവല്‍ കൃഷിക്ക് അനുയോജ്യം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം കൃഷിയിടം. സാധാരണയായി രണ്ടു സമയങ്ങളിലാണ് കയ്പക്ക കൃഷിചെയ്തുവരുന്നത്. നനവിളയായി ജനുവരി-മാര്‍ച്ച് കാലങ്ങളിലും കുറഞ്ഞ തോതിലുള്ള മഴക്കാല വിളയായി മെയ്-ജൂണ്‍ കാലങ്ങളിലും. ഒരുസെന്റിന് 24 ഗ്രാം വിത്ത് ആവശ്യമായിവരുന്നു.

സെന്റിന് കൂടിയാല്‍ 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ടു മീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം.

ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത, 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക. മഴക്കാലത്താണെങ്കില്‍ കുഴികള്‍ക്കുപകരം കൂനകളുണ്ടാക്കി അതില്‍ വിത്ത് നടാം.

വിത്തുകള്‍

വിവിധ വിത്തുകള്‍ കേരളത്തില്‍ പാവല്‍ കൃഷിക്കുപയോഗിച്ചുവരുന്നു. നല്ല വെള്ളനിറമുള്ളതും പുറംഭാഗത്ത് നിറയെ മുള്ളുകളുള്ളതുമായ നാടന്‍ പാവല്‍ ഇനം കേരളത്തില്‍ മുഴുവന്‍ കൃഷിചെയ്തിരുന്ന ഇനമായിരുന്നു. ഇതിന് ഒരു മീഡിയം നീളമേ ഉണ്ടാകൂ.

പരിചരണം

വിത്ത് നട്ടാല്‍ പടവലം, ചുരങ്ങ എന്നിവപോലെത്തന്നെ മുളയ്ക്കാന്‍ താമസിക്കുന്ന വിത്താണ് പാവലിന്റേത്. 7മുതല്‍ 15 ദിവസം വരെയെടുക്കും മുളവരാന്‍. മുളവന്നാല്‍ ശരിക്കും നന കിട്ടിയാല്‍ ഒരാഴ്ചകൊണ്ട് ചെടിവളര്‍ന്നു പന്തലില്‍ കയറും. ആ സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത്.

മേല്‍വളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേല്‍വളം നല്‍കാവുന്നതാണ്. കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുന്നതാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയുടെകൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയില്‍ പൊട്ടിവരുന്ന ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം. എന്നാല്‍ മാത്രമേ നിറച്ചും കായപിടുത്തമുണ്ടാവൂ. മുള, കവുങ്ങ് എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തല്‍കെട്ടാനുപയോഗിക്കുന്നത്.

രോഗങ്ങളും കീടങ്ങളും

സാധാരണ വെള്ളരി വര്‍ഗ വിളകള്‍ക്കു വരുന്ന കീടങ്ങള്‍ തന്നെയാണ് പാവലിനെയും ബാധിച്ചുകാണുന്നത്. കായീച്ച, എപ്പിലാക്‌സ് വണ്ട് , ഏഫിഡുകള്‍, വെള്ളീച്ച, കായ്തുരപ്പന്‍പുഴു എന്നിവയാണ് പാവലിനെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. വേരുചീയല്‍ രോഗം, മൊസൈക്ക്‌രോഗം, പുപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിവയാണ് പ്രധാനരോഗങ്ങള്‍.

കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ പോളിത്തീന്‍ കവറുകൊണ്ടോ കടലാസുകൊണ്ട് കുമ്പിള്‍ കുത്തിയോ അവയെ സംരക്ഷിച്ചാല്‍ ഇലതീനിപ്പുഴു, കായ്തുരപ്പന്‍ പുഴു എന്നിവയില്‍ നിന്ന് സംരക്ഷിക്കാം. വെള്ളീച്ചകളെയും മറ്റ് ശലഭപ്പുഴുക്കളെയും പ്രതിരോധിക്കാന്‍ നമുക്ക് മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണി എന്നിവയും വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി ബാര്‍സോപ്പ് മിശ്രിതം എന്നിവയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം. എപ്പിലാക്‌സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെല്‍ഷന്‍, പെരുവലം സത്ത്, വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കയ്പയെ ബാധിക്കുന്ന പ്രധാനരോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടുത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം. രോഗം ബാധിച്ചചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുക എന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിതകീടനാശിനികളുടെ ഉപയോഗം, ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം പിന്നീട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇല മൊത്തം വ്യാപിച്ച് കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയുമാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.