Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ചൈനയെ ലക്ഷ്യം വച്ച് ഇന്ത്യയുടെ ‘സൂര്യ‘ ; ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ഇന്ത്യയുടെ അത്യാധുനിക ആണവ ബാലിസ്റ്റിക് മിസൈൽ

ലോകരാജ്യങ്ങളോട് കിടപിടിക്കത്തക്ക ശക്തമായ സൈനിക ശക്തി ഇന്ന് ഇന്ത്യക്ക് സ്വന്തമാണ്. ആവനാഴിയിലെ ആണവ ബാലിസ്റ്റിക് മിസൈലുകളും നിരവധി. എന്നാൽ ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന 16000 കിലോമീറ്റർ ദൂര പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‘സൂര്യ‘ യുടെ നിർമ്മാണത്തിലാണ് ഇപ്പോൾ ഇന്ത്യ.

ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന 12000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക്ക് മിസൈൽ ചൈന പരീക്ഷിച്ചത് മൂന്ന് വർഷം മുൻപാണ് .

ദൂരപരിധിയിലും,ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയിലും ഇന്ത്യയുടെ സൂര്യ മിസൈൽ അത്യാധുനിക ശേഷിയുള്ളതാണ്.കഴിഞ്ഞ നാലു ദശാബ്ദത്തിനുള്ളില്‍ മിസൈല്‍ നിര്‍മാണ രംഗത്ത് അതിവേഗം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

1983 ൽ കരയിൽ നിന്നും കരയിലേക്ക് തൊടുക്കാവുന്ന പൃഥി മിസൈലിന്റെ നിർമ്മാണമാണ് ഇന്ത്യയുടെ മിസൈൽ രംഗത്തെ കുതിപ്പിന് നാന്ദി ആയത്.

ബാലിസ്റ്റിക് മിസൈലുകളില്‍ ഏറെ അഭിമാനം പകർന്ന് അഗ്നി മിസൈൽ പതിപ്പുകളും.1989 ലാണ് ഇന്ത്യയുടെ മധ്യ-ദീർഘ ദൂര മിസൈലുകളായ അഗ്നിയുടെ ആദ്യ പരീക്ഷണ വിക്ഷേപണം.ഒറ്റഘട്ടമായി വിക്ഷേപിക്കുന്ന 1250 കിലോമീറ്റര്‍ പരിധിയുള്ള മിസൈലായിരുന്നു അഗ്നി 1. രണ്ട് ഘട്ടങ്ങളില്‍ 2000 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യം തകര്‍ക്കാന്‍ പ്രാപ്തിയുള്ളതായിരുന്നു അഗ്നി 2 .

പല ഘട്ടങ്ങളായി സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുന്ന അഗ്നി 3യുടെ പരിധി 3500 കിലോമീറ്ററായിരുന്നു. അഗ്നി 4ന്റെ പരിധി 4000 കിലോമീറ്ററായി ഇന്ത്യ ഉയര്‍ത്തുകയും ചെയ്തു. അഗ്നി 5 മൂന്ന് ഘട്ടമായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിസൈലാണ് ദൂരപരിധി 5000 കിലോമീറ്ററാണ്.

അഗ്നി 5 ന്റെ പരീക്ഷണം വിജയിച്ചതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടി.

അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്.അഗ്നി 5 ന്റെ ദൂരപരിധിയുടെ കാര്യത്തിൽ ചൈന എന്നും ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. 5000 കിലോമീറ്ററല്ല മറിച്ച് 8000 കിലോമീറ്ററാണ് അഗ്നി 5 ന്റെ ദൂരപരിധിയെന്നാണ് ചൈനയുടെ വാദം.ഇന്ത്യൻ പ്രതിരോധ വകുപ്പ് മിസൈലിന്റെ പരിധി ബോധപൂര്‍വ്വം കുറച്ചു പറയുകയാണെന്നാണ് ചൈനയുടെ ആരോപണം.

സൂര്യ മിസൈൽ അഗ്നിയുടെ ആറാം പതിപ്പാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയുടെ ആദ്യ ഘട്ടത്തിലെ രീതികളായിരിക്കും സൂര്യയും പിന്തുടരുക. മൂന്നു ഘട്ടങ്ങളായിട്ടാകും സൂര്യ മിസൈലിന്റെ പ്രവർത്തനം .ആദ്യ, രണ്ടാം ഘട്ടത്തിൽ ഖരവും മൂന്നാം ഘട്ടത്തിൽ ദ്രാവക ഇന്ധനവുമാണ് ഉപയോഗിക്കുന്നത്.

മൂന്ന് ടണ്‍ വരെ ആയുധം വഹിക്കാനുള്ള ശേഷി സൂര്യക്കുണ്ട്. അഗ്നി മിസൈലുകളുടെ മൂന്നിരട്ടിയാണിത്. ഒന്നില്‍ കൂടുതൽ ലക്ഷ്യത്തിൽ അതിവേഗം എത്താനുള്ള ശേഷിയും സൂര്യയുടെ പ്രത്യേകതയാണ്.55,000 കിലോഗ്രാം ഭാരം വഹിച്ച് ശബ്ദത്തേക്കാൾ 24 ഇരട്ടി വേഗതയിൽ കുതിക്കാനും സൂര്യ മിസൈലിന് കഴിയും. അതായത് മണിക്കൂറിൽ 29,401 കിലോമീറ്റർ വേഗത.

സൂര്യ മിസൈലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇന്ത്യ മിസൈൽ രംഗത്ത് വൻ നേട്ടമാകും സ്വന്തമാക്കുക.