Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയ്ക്ക് അംഗീകാരം ; സിൽവർലൈൻ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം ; സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈൻ അതിവേഗ റെയിൽപാതയുടെ അലൈൻമെന്റിന് മന്ത്രിസഭയുടെ അനുമതി. തിരുവനന്തപുരത്തേക്കു തൃശൂരിൽ നിന്ന് 1.54 മണിക്കൂർ, കാസർകോട്ടേക്ക് 1.57 മണിക്കൂറുമാണ് അതിവേഗ ട്രെയിനിന്റെ സഞ്ചാരസമയം. എറണാകുളത്തിനും തിരൂരിനുമിടയിൽ തൃശൂരാണ് ഏക സ്റ്റേഷൻ.

സർക്കാരിന്റെ നിർദേശപ്രകാരം മാഹി, വടകര എന്നിവിടങ്ങളിലെ അലൈൻമെന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് അന്തിമ അലൈൻമെന്റ് തയാറാക്കിയത്. പുതുച്ചേരി സർക്കാരിന്റെ എതിർപ്പിനെത്തുടർന്നു മാഹിയെ പൂർണമായി ഒഴിവാക്കി. മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു സർക്കാരിന്റെ പരാതി. തുടർന്നു മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിത്തന്നെ വേഗപാത നിർമിക്കാനും തീരുമാനിച്ചു.

വടകര പയ്യോളിയിലെ ബൈപാസും ഇതേ രീതിയിൽ ഒഴിവാക്കിയാണ് പുതിയ അലൈൻമെന്റ്. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിക്കു നേതൃത്വം നൽകുക.

തിരുവനന്തപുരത്തു നിന്ന് 259 കിലോമീറ്ററകലെ തൃശൂരിൽ ട്രെയിനെത്താൻ 1.54 മണിക്കൂർ മതിയെന്നാണ് കണക്ക്. പരമാവധി 200 കിലോമീറ്റർ വേഗം വരെ ആർജിക്കാൻ ശേഷിയുള്ള ട്രെയിൻ തൃശൂരിൽ നിന്ന് 273 കിലോമീറ്റർ സഞ്ചരിച്ച് കാസർകോട്ടെത്താൻ വേണ്ടത് 1.57 മണിക്കൂർ. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള 64 കിലോമീറ്റർ ദൂരം 28 മിനിറ്റിൽ മറികടക്കും. തൃശൂരിൽ നിന്ന് 58 കിലോമീറ്ററകലെ തിരൂരിലേക്ക് 25 മിനിറ്റിൽ ഓടിയെത്തും. തിരുവനന്തപുരത്തു നിന്നു കാസർകോട്ടെത്താൻ വേണ്ടതു 3.52 മണിക്കൂർ.

എറണാകുളത്തു നിന്നു നെടുമ്പാശേരി വഴി അങ്കമാലിക്കടുത്തു വരെ റെയിൽവേ പാതയോട് അടുത്താണ് സിൽവർലൈന്റെ രൂപരേഖ കടന്നുപോകുന്നത്. അവിടെ നിന്നു തൃശൂർ ജില്ല അതിർത്തിയിലേക്കു പ്രവേശിക്കുമ്പോൾ രണ്ടുവഴിക്കു പിരിയുന്നു. റെയിൽവേ ലൈൻ ചാലക്കുടിയിലൂടെ കടന്നുപോകുമ്പോൾ അന്നമനടയ്ക്കു സമീപം കുമ്പിടി വഴിയാണ് സിൽവർലൈനിന്റെ പാത. കൊമ്പൊടിഞ്ഞാമാക്കൽ വഴി കല്ലേറ്റുംകരയിലെത്തുമ്പോൾ വീണ്ടും റെയിൽവേ പാതയോടടുക്കും.

കേരളത്തിൽ ഇന്നോടുന്ന ഏറ്റവും വേഗമേറിയ ട്രെയിൻ തിരുവനന്തപുരത്തുനിന്നു കാസർകോട്ടെത്താൻ 9 മണിക്കൂറെങ്കിലും വേണമെന്നാണ് റെയിൽവേയുടെ കണക്ക്. ഇതേ ദൂരം സിൽവർലൈൻ 3.52 മണിക്കൂറിൽ താണ്ടും.