Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

നാഗങ്ങൾ വിഹരിക്കുന്ന മണ്ണാറശാല

മുപ്പതേക്കർ വിസ്തൃതിയിൽ, വൻവടവൃക്ഷങ്ങളുടെ തണലിൽ, മഞ്ഞളിന്റെ ഹൃദ്യഗന്ധവും ആസ്വദിച്ച് പുള്ളുവൻ പാട്ടിന്‍റെ ഈണവും കേട്ട് വിഹരിക്കുന്ന സർപ്പ മുത്തച്ഛന്റെ മണ്ണ് മണ്ണാറിയ ശാല എന്ന മണ്ണാറശാല . അപൂർവ്വ സസ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന കാവിൽ ഇഴഞ്ഞുപോകുന്ന വള്ളിപടർപ്പുകൾക്ക് പോലും സർപ്പരൂപം.

പുള്ളുവൻ പാട്ടിന്റെ ഈണം നിറഞ്ഞു നിൽക്കുന്ന ക്ഷേത്രാന്തരീക്ഷം എന്നും ഭക്തി നിർഭരമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്.ക്ഷേത്ര നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. പൂജാ വിധികൾ കൊണ്ടും ആചാരങ്ങൾകൊണ്ടും ഏറെ ശ്രേഷ്ഠമായ ക്ഷേത്രമാണ് മണ്ണാറശാല . ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ വഴിക്ക് ഇരുവശവും മരങ്ങളുടെ ചുവട്ടിലുമായി 30,000-ത്തോളം നാഗ പ്രതിമകളുണ്ട്. ഇത്രയും നാഗപ്രതിമകളുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം.

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ഒരു നേരം മാത്രമേ ക്ഷേത്രത്തിൽ ആചാരവിധിപ്രകാരമുള്ള പൂജയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. കിഴക്കോട്ടു മുഖമുള്ള ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന വിഗ്രഹത്തിന് അഞ്ചടി ഉയരമുണ്ട് എന്നതും ശ്രദ്ധേയം. മറ്റു ക്ഷേത്രങ്ങളിൽ പുരുഷന്മാർ പ്രധാന പൂജാരികളാകുമ്പോൾ മണ്ണാറശാലയിൽ സ്ത്രീകളാണ് പ്രധാന പൂജ ചെയ്യുന്നത്. പുരുഷന്മാർ ഇവിടെ ഉപപൂജാരികളാകുന്നു.

ചരിത്രം

സന്താനമില്ലാത്തതിന്‍റെ ദുഖവുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണ ദമ്പതികളായിരുന്നു വസുദേവനും ശ്രീദേവിയും. സന്താനലബ്ധിക്കായി ഇവർ ഭഗവാനായ സർപ്പരാജാവിനെ പൂജിച്ചു കൊണ്ട് കാലംകഴിച്ചു. ഈ സമയത്താണ് നാഗരാജവിന്റെ അധിവാസത്തിനു ചുറ്റുമുളള വനത്തിൽ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. കാട്ടുതീ ആ കൊടുംകാട്ടിൽ കത്തിപ്പടർന്നു. സകലതും നശിക്കുന്ന അന്തരീക്ഷം. അഗ്‌നിയിൽ സർപ്പങ്ങൾ വീർപ്പുമുട്ടി. ജീവനുവേണ്ടി കേണു. ആ കാഴ്ചകണ്ട് ദമ്പതികൾ പരിഭ്രമിച്ചു. തങ്ങളുടെ മുന്നിലേയ്ക്ക് ഇഴഞ്ഞുവന്ന സർപ്പങ്ങളെ അവർ പരിചരിച്ചു. രാമച്ച വിശറികൊണ്ട് വീശി.

തേനും എണ്ണയും കലർത്തിയ നെയ്യുകൊണ്ട് അഭിഷേകം ചെയ്തു. സർപ്പങ്ങളെ ആശ്വസിപ്പിച്ചു. അഗ്‌നിയിൽനിന്ന് രക്ഷപെട്ട അരയാൽ വൃക്ഷങ്ങളുടെ ചുവടുകളിലും പേരാൽത്തറകളിലും ആൽമരങ്ങളുടെ പോടുകളിലും സർപ്പങ്ങളെ ഇരുത്തി. സിദ്ധമന്ത്രങ്ങൾ ജപിച്ച് ദിവ്യൗഷധങ്ങൾ പ്രയോഗിച്ച് സർപ്പങ്ങളുടെ വ്രണങ്ങൾ ഉണക്കി. പഞ്ചഗവ്യാദി തീർത്ഥങ്ങൾകൊണ്ട് അഭിഷേകം ചെയ്തു. കമുകിൻ പൂക്കുലകൾ, സുഗന്ധ പുഷ്പങ്ങൾ, ജലഗന്ധധൂപകുസുമാദികളോടു കൂടിയുളള പൂജകൾ നടത്തി. നെയ്യ് ചേർത്ത നിവേദ്യം, പാൽപ്പായസം, അരവണ, അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിക്കിൻവെളളം, കദളിപ്പഴം, നെയ്യ്, പശുവിൻ പാല് എന്നിവ കലർത്തിയ നൂറുംപാലും സർപ്പദേവതകളുടെ മുന്നിൽ സമർപ്പിച്ചു. ദമ്പതികളുടെ പരിചരണത്തിൽ സർപ്പദൈവങ്ങൾ സന്തുഷ്ടരായി.

കാട്ടുതീ അണഞ്ഞു. മണ്ണാറിയശാല മണ്ണാറശ്ശാലയായി. സർപ്പങ്ങൾക്ക് അഭയം ലഭിച്ച പുണ്യസ്ഥലമായി. മന്ദാര തരുക്കൾ നിറഞ്ഞ ശാല മണ്ണാറശ്ശാലയെന്നും വിശ്വാസം. ശ്രീദേവി അന്തർജനം ഇരട്ടപെറ്റു. അഞ്ചുതലയുളള സർപ്പശിശുവും ഒരു മനുഷ്യശിശുവും. സഹോദരങ്ങൾ ഒന്നിച്ചു വളർന്നു. മനുഷ്യശിശു ഗൃഹസ്ഥാശ്രമത്തിലേക്ക് കടന്നു. സ്വതസിദ്ധരായ സർപ്പരൂപത്തിൽ തനിക്ക് ഇല്ലത്ത് സഞ്ചരിക്കുവാൻ കഴിയില്ലെന്ന് മാതാവിനോട് അപേക്ഷിച്ച നാഗരാജാവ് ശാന്തമായ ഏകാന്ത സങ്കേതത്തിലേയ്ക്ക് നീങ്ങി.

അതാണ് ഇന്നും കാണുന്ന നിലവറ. അവിടെ നാഗരാജാവ് ചിരംജീവിയായി വാഴുന്നു എന്ന് തലമുറകൾ വിശ്വസിക്കുന്നു. നിലവറയിൽ വാണരുളുന്ന നാഗരാജനെ ഇല്ലത്തുളളവർ മുത്തച്ഛൻ എന്നും അപ്പൂപ്പനെന്നും വിളിക്കുന്നു.നിലവറയിൽ വാഴുന്ന മുത്തച്ഛനെ വർഷത്തിലൊരിക്കൽ നേരിട്ടുകാണാൻ മാതാവിന് അവസരം നൽകാൻ അതുണ്ടാക്കിയതിന്റെ ഓർമയ്ക്കാണ് ഇന്നും ആയില്യം നാൾ അമ്മ ഇവിടെ പൂജ നടത്തുന്നു. ക്ഷേത്രപൂജയ്ക്കുള്ള അനുമതിയും അമ്മയ്ക്ക് കിട്ടുന്നത് മുത്തച്ഛനിൽനിന്നാണെന്ന് വിശ്വാസം. അന്നുമുതൽ ക്ഷേത്രപൂജാരിണിയായി വലിയമ്മ തുടരുന്നു.

മറ്റൊരു ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമൻ കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളിൽ നിന്ന് ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാർപ്പിച്ചു. സർപ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്‍റെ നിർദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിർദേശപ്രകാരം സർപ്പങ്ങൾ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.

മനുഷ്യർക്ക് ഉപദ്രവമുണ്ടാകാത്ത വിധം സർപ്പങ്ങളെ കാവുകളുണ്ടാക്കി പാർപ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താൽ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാർഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമൻ യാത്ര തുടർന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല. പിന്നീടിത് മണ്ണാറശാലയായി മാറി. മൂർത്തിത്രയ രൂപിയായ വാസുകിയെ സർപ്പയക്ഷി, നാഗയക്ഷി എന്നീ പത്നിമാരോടും നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു.

ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമൻ നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്. നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്.

ക്ഷേത്രത്തിലെ പ്രധാന പൂജകൾ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ മുതിർന്ന സ്ത്രീ ആണ്. “വലിയമ്മ” എന്ന പേരിലാണ് ഈ പുരോഹിതയായ അന്തർജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്‍റെ “അമ്മയുടെ” സ്ഥാനമാണ് വലിയമ്മക്കെന്നാണ് വിശ്വാസം. ഇല്ലത്തെ മൂപ്പുമുറ അനുസരിച്ചുള്ള കാരണവന്മാർ വേളികഴിച്ചുകൊണ്ടുവന്ന സ്ത്രീകളാണ് അമ്മയായി വാഴിക്കപ്പെടുന്നത്.

ഇല്ലത്തെ നാലുകെട്ടിലാണ് വലിയമ്മയുടെ താമസം. നിലവറയുടെ സമീപം ഉറക്കം. ഇത് തലമുറകളിലൂടെ കൈമാറി വന്ന വിശ്വാസം. ഇല്ലത്തെ നിലവറയിൽ ചിരഞ്ജീവിയായി വാഴുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സർപ്പദൈവങ്ങളുടെ സമീപം അമ്മ വേദമന്ത്രോച്ചാരണങ്ങളുമായി കഴിയുന്നു. മണ്ണാറശാലയിലെ വലിയമ്മയായി ചരിത്രത്തിൽ സ്ഥാനം പിടിച്ച സാവിത്രി അന്തർജ്ജനം 91-മത്തെ വയസ്സിൽ 1993 ഒക്ടോബർ 24ന് സമാധിയടഞ്ഞതോടെയാണ് അന്നത്തെ ചെറിയമ്മയായ ഉമാദേവി വലിയമ്മയായി അവരോധിക്കപ്പെട്ടത്. കോട്ടയം വാങ്ങാനം ചെമ്പകല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണിഅന്തർജനത്തിന്റെയും മകളായി 1930 കുംഭമാസത്തിലെ മൂലം നാളിൽ ജനിച്ച ഉമാദേവിയെ 22-മത്തെ വയസ്സിലാണ് മണ്ണാറശാല ഇല്ലത്തെ എം.ജി. നാരായണൻ നമ്പൂതിരി വേളി കഴിച്ചുകൊണ്ടുവന്നത് 1951 ൽ.

ആറുവർഷത്തെ ദാമ്പത്യത്തിൽ ഒരുമകൾ മാത്രം. ഭർത്താവിന്‍റെ മരണശേഷം മുഴുവൻ സമയവും അന്നത്തെ ക്ഷേത്ര പൂജാരിണിയായ വലിയമ്മയുടെ സന്തത സഹചാരിയായി കഴിയുകയായിരുന്നു ഉമാദേവി. 34 വർഷം വലിയമ്മയുടെ എല്ലാക്കാര്യത്തിലും ഒപ്പം നിന്ന ഉമാദേവി 1993 ലെ വിജയദശമിദിനത്തിൽ വലിയമ്മസ്ഥാനത്തിന്‍റെ പടിയിലേക്ക് കയറുകയായിരുന്നു.ശ്രീദേവി അന്തര്‍ജ്ജനമായിരുന്നു ആദ്യത്തെ അമ്മ. എന്നാല്‍ മണ്ണാറശാല അമ്മയായി ഏറെക്കാലം ജീവിച്ചത് സാവിത്രി അന്തര്‍ജ്ജനമാണ്. ആ അമ്മയ്ക്ക് നിരവധി സിദ്ധികളുണ്ടായിരുന്നു. 90 വയസ്സുവരെ ആ അമ്മ ജീവിച്ചു. മണ്ണാറശാല അമ്മ അനുഗ്രഹിച്ച്‌ തരുന്നതെന്തും അത് ഭക്തിയോടെ സ്വീകരിക്കുന്നയാള്‍ക്ക് നന്മ വരുത്തും. ഒരു നോട്ടം പോലും ഭാഗ്യദായകമാണ്.

തുലാം, കുംഭം, കന്നി മാസങ്ങളിലെ ആയില്യം നാൾ ക്ഷേത്രത്തിലെ വിശേഷപ്പെട്ട ദിവസമാണ്. ഭക്തി നിർഭരമായി ഈ ദിനങ്ങളിൽ ചെയ്യുന്ന വഴിപാടുകൾക്ക് പൂർണ്ണഫലപ്രാപ്തിയുണ്ടാകും എന്നാണ് വിശ്വാസം. ഭക്തരുടെ സാക്ഷ്യം ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്ന നിലയിൽ പ്രശസ്തമാണ്

ശാരീരികവും മാനസികവുമായ പലകാരണങ്ങൾ കൊണ്ടും സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ നമ്മുടെ നാട്ടിൽ അനവധിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം സന്താനലബ്ധിക്കായി ആദ്യം ചെയ്യേണ്ടത് നാഗങ്ങളെ പ്രസാദിപ്പിക്കുക എന്നതാണ്. നാഗാരാധനയ്ക്ക് പ്രശസ്തമായ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ഉരുളികമഴ്ത്തൽ വഴിപാട് സന്താനം ലഭിക്കുന്നതിന് കാരണമാകും എന്നാണ് വിശ്വാസം

വിവാഹശേഷം നിശ്ചിത വർഷങ്ങൾ കഴിഞ്ഞ ദമ്പതിമാർ സന്താന ലബ്ധിക്കായി ഇവിടെയെത്തി ഭക്ത്യാദരപൂർവ്വം ഉരുളികമഴ്ത്തുന്നു. ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടെ വന്ന് ഈ അപൂർവ്വമായ വഴിപാട് നടത്തി ഫലസിദ്ധി നേടുന്നു.നേർച്ച നടത്തി കുഞ്ഞുണ്ടായി കഴിഞ്ഞ് ദമ്പതിമാർ ക്ഷേത്രത്തിൽ എത്തി കമിഴ്ത്തിയ ഉരുളിനിവർത്തി പായസം വച്ച് സർപ്പങ്ങൾക്ക് നേദിക്കുന്ന ചടങ്ങ് പ്രധാനമാണ്. സന്താന ലബ്ധിക്കുള്ള നന്ദി സൂചകമായാണ് ഇങ്ങനെ ചെയ്യുന്നത്.

ഇതിനു പുറമെ ത്വക് രോഗങ്ങൾ മാറുന്നതിനായി ഇവിടെ നൂറും പാലും നേദിക്കുന്നു. നേത്രരോഗങ്ങൾ, കുഷ്ഠം, സന്താനദുഃഖം, വെള്ളപ്പാണ്ട് എന്നിവയുടെ ശമനത്തിനാണ് നൂറും പാലും നൽകി വരുന്നത്. ഭക്ത്യാദര പൂർവം വാങ്ങിയാൽ തീർച്ചയായും ഫലം കിട്ടുമെന്ന് വിശ്വസിക്കപ്പെടുന്നു.