Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ആദായം ലഭിക്കാൻ ആടുകളെ അറിഞ്ഞ് വളർത്തണം

ആടുകളെ വളര്‍ത്തുമ്പോള്‍ അവയുടെ ജനുസും, വർഗഗുണവും അറിഞ്ഞ് വളര്‍ത്തുക എന്നത് സംരംഭം വിജയിക്കാൻ വളരെ പ്രധാനമാണ്. നല്ലയിനം ആടുകളെ കണ്ടെത്തി വളര്‍ത്താനും പ്രജനന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമായി നടത്താനും ആടുവിപണിയിലെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും ഒക്കെ ആടുകളുടെ ജനുസുകളെപ്പറ്റിയുള്ള അവബോധം സംരംഭകന് സഹായകരമാകും

ജമുനാപാരിയും ബീറ്റലും സിരോഹിയും ഒസ്മാനാബാദിയും തുടങ്ങി നമ്മുടെ മലബാറിയും, അട്ടപ്പാടി കരിയാടുമെല്ലാം ഔദ്യോഗിക പട്ടികയില്‍ ഇടം നേടിയ ആട് ജനുസുകളാണ് .എന്നാൽ ഈ പേരുകളിലുള്ള ആടുകളൊന്നും രാജ്യത്തെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട ആട് ജനുസുകളെന്ന് ഓരോ ആട് സംരംഭകനും തിരിച്ചറിയേണ്ടതുണ്ട്.

ഈ ആടുകളിൽ ഏറെയും പല നാടുകളിലും പ്രാദേശികമായി കാണപ്പെടുന്ന നാടൻ ആടുകളും ഒരു ജനുസായി അംഗീകരിക്കപ്പെട്ട ആടുകളും തമ്മിലുള്ള പ്രജനനത്തിലൂടെയുണ്ടായ സങ്കരയിനങ്ങളോ ജനുസുകളുടെ ഉപവിഭാഗങ്ങളോ ആണ്. ഔദ്യോഗികമായി ഒരു ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചില തനത് സ്വഭാവ സവിശേഷതകൾ ഈ പ്രാദേശിക ആടിനങ്ങള്‍ക്കുണ്ട്.

ചിലയാടുകള്‍ പാലുൽപാദനത്തിന് പേരുകേട്ടവയാണെങ്കിൽ മറ്റു ചില ആടു ജനുസുകളുടെ പെരുമ വളര്‍ച്ചാനിരക്കിലും മാംസോൽപാദനത്തിനുമാണ്. കൂടുതല്‍ കുഞ്ഞുങ്ങളെ കുറഞ്ഞ ഇടവേളയില്‍ പ്രസവിക്കാനുള്ള പ്രത്യുല്‍പ്പാദനക്ഷമതയാണ് ചില ആടു ജനുസുകളുടെ സവിശേഷത. മാംസോൽപാദനത്തിനും പാലിനും കുഞ്ഞുങ്ങള്‍ക്കുമെല്ലാം വേണ്ടി വളർത്താവുന്ന എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഉത്തമന്മാരും ആടുജനുസുകളിലുണ്ട്.

മലബാറി ആടുകള്‍

കേരളത്തിന്‍റെ തനത് ആടുകളാണ് മലബാറി ആടുകള്‍.ഒരു കാലത്ത് കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തുമെല്ലാമാണ് മലബാറി ആടുകൾ വ്യാപകമായി കാണപ്പെട്ടിരുന്നതെങ്കിൽ ഇന്ന് തെക്കൻ കേരളത്തിലേക്കും എന്തിന് തമിഴ്നാട്ടിലേക്കു വരെ മലബാറി ആടുകൾ സമൃദ്ധമായി വ്യാപിച്ചിട്ടുണ്ട്.മാംസോൽപാദനത്തിനും കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നതിനുമാണ് മലബാറി ആടുകൾ ഏറ്റവും അനിയോജ്യം. രോഗപ്രതിരോധശേഷിയിലും പ്രത്യുല്‍പാദനക്ഷമതയിലും നമ്മുടെ കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. ആട് സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ വാങ്ങി വളര്‍ത്താന്‍ ഏറ്റവും ഉത്തമമായ ഇനവും, കാലാവസ്ഥയോടും നമ്മുടെ സാഹചര്യത്തോടും, പരിപാലനരീതികളോടും വേഗത്തില്‍ ഇണങ്ങുന്ന മലബാറി ആടുകള്‍ തന്നെയാണ്

ഭൂരിഭാഗം ആണാടുകളിലും ചെറിയ ശതമാനം പെണ്ണാടുകളിലും താടിരോമങ്ങള്‍ കാണാം. ചെറിയ ശതമാനം ആടുകളിൽ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന തൊങ്ങലുകൾ അഥവാ ആടകൾ കാണാം. പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകളും ഏഴ് എന്ന അക്കത്തിന്‍റെ മാതൃകയില്‍ നടുഭാഗം വരെ നിവർന്നതും ബാക്കി ഭാഗം തൂങ്ങികിടക്കുന്നതുമായ അരയടിയോളം മാത്രം നീളമുള്ള ചെവികളും മലബാറിയുടെ സവിശേഷതയാണ്. കൊമ്പുള്ള ആടുകളും കൊമ്പില്ലാത്ത ആടുകളും മലബാറി ജനുസിലുണ്ട്.
പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്ണാടുകള്‍ക്ക് ശരാശരി 35-40 കിലോഗ്രാം വരെയും മുട്ടനാടുകള്‍ക്ക് ശരാശരി 55-60 കിലോഗ്രാം വരെയും ശരീരത്തൂക്കമുണ്ടാകും. ഒരു മലബാറി പെണ്ണാടിൽനിന്നും ദിവസം ശരാശരി 750 മുതൽ 800 മില്ലിലീറ്റർ വരെ പാൽ ലഭിക്കും. പാലുൽപാദനദൈർഘ്യം പരമാവധി നാലു മാസമാണ്.

ജമുനാപാരി

ഇന്ത്യയുടെ കരുത്ത്, ഇന്ത്യയുടെ അന്തസ് എന്നെല്ലാമുള്ള വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ആടുജനുസാണ് ജമുനാപാരി.മാംസോല്‍പാദനത്തിനൊപ്പം പാലുല്‍പാദനത്തിനും ഒരേപോലെ പേരുകേട്ടവരാണ് ജമുനാപാരി ആടുകള്‍. അഴകും അഴകിനൊത്ത ആകാരവുമാണ് ഇവയ്ക്ക്. ശരീരവളർച്ചയിലും ഉയരത്തിലും ശരീരത്തൂക്കത്തിലും ജമുനാപാരിയെ വെല്ലാന്‍ വേറൊരു ആട് ജനുസ് ഇന്ത്യയിലില്ല.

വെള്ള നിറത്തിലും തവിട്ടു കലര്‍ന്ന വെള്ള നിറത്തിലുമാണ് ശുദ്ധ ജനുസില്‍പ്പെട്ട ജമുനാപാരി ആടുകള്‍ പൊതുവെ കാണപ്പെടുന്നത്. മുഖത്തും, കഴുത്തിലും പടരുന്ന തവിട്ടു പാടുകള്‍ ജമുനാപാരിയുടെ വെളുത്ത മേനിക്ക് ചമയമൊരുക്കും. ഏകദേശം ഒരടിയോളം നീളത്തില്‍ പിരിവുകളോടെ താഴോട്ട് വളര്‍ന്ന ചെവി, തത്തയുടെ കൊക്കുകള്‍ പോലെ മുന്നോട്ട് തള്ളിനില്‍ക്കുന്ന നാസികാ പാലവും റോമന്‍ മൂക്കും, മൂക്കിന് മുകളില്‍ നാസികപാലത്തിന് ഇരുവശത്തും രോമത്തിന്‍റെ കട്ടിയുള്ള ആവരണം, പിന്നോട്ട് പിരിഞ്ഞ് വളര്‍ന്ന ചെറിയ കൊമ്പുകള്‍ എന്നിവയെല്ലാമാണ് ജമുനാപാരി ആടുകളുടെ മുഖലക്ഷണങ്ങള്‍.

ജമുനാപാരി ആടുകൾക്കിടയിൽ കാത്തെ, കാൻധാൻ എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങളുണ്ട്. മടക്കുകളോ പിരിവുകളോ ഇല്ലാത്ത നീളൻ ചെവികളുള്ളവയാണ് കാത്തെ ജമുനാപാരി ആടുകൾ. മടക്കുകളും പിരിവുകളുമുള്ള നീളൻ ചെവികളാണ് കാൻധാൻ ആടുകളുടെ സവിശേഷത. ഉടല്‍ നീളമുള്ള ശരീരവും നല്ല നീളമുള്ള കൈകാലുകളും ജമുനാപാരിയുടെ ശരീരസവിശേഷതകളാണ്. ഇടതൂര്‍ന്ന് വളര്‍ന്ന നീണ്ട രോമങ്ങള്‍ തുടയിലും, കാലിനു പിറകിലും രോമകവചമൊരുക്കും . ‘തൂവലുകൾ’ എന്നാണ് ഈ രോമ കവചമറിയപ്പെടുന്നത്. നന്നായി വളര്‍ന്ന് വികസിച്ച അകിടും കോണാകൃതിയിലുള്ള നീണ്ട മുലക്കാമ്പുകളും ജമുനാപാരിയുടെ പാലുൽപാദനമികവിനെ വിളിച്ചോതും.

പൂര്‍ണ വളര്‍ച്ചയെത്തിയ ജമുനാപാരി മുട്ടനാടുകൾ ശരാശരി 85-100 കിലോഗ്രാം വരെ ശരീരതൂക്കം കൈവരിക്കുമ്പോള്‍ പെണ്ണാടുകള്‍ക്ക് ശരാശരി 75 -80 കിലോഗ്രാം വരെ ശരീരതൂക്കവുമുണ്ടാകും.പ്രസവാനന്തരം 8 – 9 മാസം വരെ പാല്‍ ലഭിക്കും. ദിവസം പരമാവധി രണ്ട് – രണ്ടര ലീറ്റര്‍ വരെ പാല്‍ ജമുനാപാരിയില്‍ നിന്നും കിട്ടും. എന്നാൽ പ്രത്യുൽപാദനക്ഷമതയിൽ ഈ ജനുസ് ആടുകൾ അൽപം പിന്നിലാണ്.

കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ജമുനാപാരി ആടുകൾ പ്രയാസപ്പെടുന്നതായി കാണാം. ഈർപ്പം ഉയർന്ന കാലാവസ്ഥയിൽ ന്യുമോണിയ ഉൾപ്പെടെയുള്ള ശ്വാസകോശരോഗങ്ങൾ പൊതുവെ ഇവയിൽ കൂടുതലായി കാണപ്പെടുന്നു. കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ഈ പ്രയാസം ജമുനാപാരി ആടുകളുടെ വളർച്ചാനിരക്ക്, പാലുൽപാദനം, തീറ്റപരിവർത്തനശേഷി എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി കാണാൻ സാധിക്കും

സിരോഹി

ഒരു കുഞ്ഞു കുതിരയോളം കരുത്തുള്ളവരാണ് സിരോഹി ആടുകൾ. ഏത് കഠിനമായ ചൂടിനെയും വരള്‍ച്ചയെയും ജലക്ഷാമത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള സിരോഹി ആടുകള്‍ രോഗപ്രതിരോധശേഷിയിലും ഏറെ മുന്നിലാണ്.അരയടിയിലധികം നീളമുള്ള പരന്ന് തൂങ്ങി വളര്‍ന്ന ചെവികളും കുത്തനെ വളര്‍ന്ന് അകത്തോട്ട് വളഞ്ഞ് കുറുകിയ കൊമ്പുകളുമാണ് സിരോഹി ആടുകള്‍ക്കുള്ളത്. ജമുനാപാരി ആടുകളെ പോലെ തന്നെ നല്ല ഉടല്‍നീളമുള്ള ശരീരവും, നല്ല നീളമുള്ള കൈകാലുകളും സിരോഹി ആടുകളുടെയും പ്രത്യേകതയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ സിരോഹി മുട്ടനാടിന് ശരാശരി 80 – 90 കിലോഗ്രാം വരെ ശരീരതൂക്കമുണ്ടാകും

മാംസോല്‍പാദനത്തിന് വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും പാലുല്‍പാദനത്തിലും ഒട്ടും മോശക്കാരല്ല സിരോഹി ആടുകള്‍. 5-6 മാസത്തോളം നീണ്ട കറവക്കാലം , പരമാവധി ഒന്നര ലീറ്റര്‍ പാല്‍വരെ ദിവസം ലഭിക്കും. ജമുനാപാരി ആടുകളെ പോലെത്തന്നെ കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് സിരോഹി ആടുകളും. ശ്വാസകോശരോഗങ്ങൾ പൊതുവെ ഇവയിലും കൂടുതലായി കാണപ്പെടുന്നു.

ബീറ്റല്‍ 

പാല്‍ ഉല്‍പാദനത്തിനും, മാംസോല്‍പാദന മികവിനും, പ്രത്യുല്‍പാദനക്ഷമതക്കുമെല്ലാം ഒരുപോലെ പേരുകേട്ടവയാണ് ബീറ്റല്‍ ആടുകള്‍. പൂജ്യം ഡിഗ്രി വരെയെത്തുന്ന തണുപ്പിനെയും 45 ഡിഗ്രി വരെ ഉയരുന്ന ചൂടിനെയും അതിതീവ്ര വര്‍ഷക്കാലത്തെയുമെല്ലാം അതിജീവിക്കാനുള്ള കാലാവസ്ഥാ പ്രതിരോധശേഷി ബീറ്റല്‍ ആടുകള്‍ക്കുണ്ട്. ആകാരത്തിന്റെയും ശരീരതൂക്കത്തിന്റെയും പാലുൽപാദനത്തിന്റെയും കാര്യത്തിൽ ജമുനാപാരി ആടുകൾക്ക് പിന്നിലാണെങ്കിലും പ്രത്യുൽപാദനക്ഷമതയിലും വൈവിധ്യമാർന്ന കാലാവസ്ഥകളോടുള്ള ഇണക്കത്തിലും ജമുനാപാരിയേക്കാൾ മികവ് ബീറ്റൽ ആടുകൾക്കാണ്. പൂർണസമയം കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താനും ബീറ്റൽ ആടുകൾ അനിയോജ്യമാണ്.

കറവക്കാലം ഏകദേശം 6 മാസത്തോളം നീണ്ടുനില്‍ക്കും. ദിവസം ശരാശരി 2.5 മുതല്‍ 3 ലീറ്റര്‍ വരെ പാല്‍ ലഭിക്കും.

ബര്‍ബറി

മാംസോല്‍പ്പാദനത്തിനും പാലുല്‍പ്പാദനത്തിനും ഒരുപോലെ ഇണങ്ങുന്ന ബര്‍ബാറി ആടുകള്‍ ഇന്ന് കേരളത്തിലും പ്രചാരത്തിലായിട്ടുണ്ട്. ഉയരം കുറഞ്ഞ് കുറുകിയ ശരീരവും നീളം കുറഞ്ഞ കൈകാലുകളും ഇടത്തരം വലിപ്പമുള്ള വളഞ്ഞ കൊമ്പുകളും ചെറിയ ഒരു കുഴൽ പോലെ ഇരുവശങ്ങളിലേക്കുമായി ചരിഞ്ഞ് നിവർന്ന് നില്‍ക്കുന്ന ചെവികളും മുന്നോട്ട് തള്ളി നിൽക്കുന്ന കണ്ണുകളും ഈ ജനുസിന്‍റെ ശരീരസ്വഭാവങ്ങളാണ്. പ്രത്യുല്‍പ്പാദന ക്ഷമതയില്‍ മികവേറെയുള്ളവരാണ് ബര്‍ബാറി ആടുകള്‍

ജക്രാന

ഇന്ത്യന്‍ ആടു ജനുസുകള്‍ക്കിടയിലെ ജേഴ്‌സി എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന ആടിനമാണ് ജക്രാന ആടുകള്‍.ജക്രാന ആടുകളുടെ ശരാശരി പ്രതിദിന പാലുല്‍പാദനം 3-3.5 ലീറ്റര്‍ വരെയാണ്. പ്രതിദിനം അഞ്ച് മുതല്‍ ആറു ലീറ്റര്‍ വരെ പാലുല്‍പാദിക്കാന്‍ ശേഷിയുള്ളവയും ജക്രാന ആടുകളുടെ കൂട്ടത്തിലുണ്ട്. കാഴ്ചയില്‍ ബീറ്റല്‍ ആടുകളോട് സാമ്യതയുള്ളവയാണ് ജക്രാന ആടുകള്‍.കറവക്കാലം ആറ് മുതല്‍ എട്ട് മാസം വരെ നീളും. പാലുല്‍പാദനത്തില്‍ മാത്രമല്ല മാംസോൽപാദനത്തിനും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം മികച്ചവരാണ് ജക്രാന ആടുകള്‍. മാത്രമല്ല ഇവയുടെ ത്വക്കിനും വലിയ വിപണിമൂല്യമുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തുമ്പോള്‍ ജക്രാന മുട്ടനാടുകള്‍ ശരാശരി 55-60 കിലോഗ്രാം വരെയും പെണ്ണാടുകള്‍ 40-45 കിലോഗ്രാം വരെയും ശരീരതൂക്കം കൈവരിക്കും.