Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കൃഷിയ്ക്ക് സൗജന്യ വൈദ്യുതി ; ചെയ്യേണ്ടത് ഇത്ര മാത്രം

കാർഷികാവശ്യങ്ങൾക്കു കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കണക്‌ഷൻ ഇന്ന് ലഭ്യമാണ് . കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ LT- V (A), LT-V (B) താരിഫ് നിരക്കു പ്രകാരം വിജ്ഞാപനം ചെയ്ത കൃഷി, കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കാണു കുറഞ്ഞ നിരക്കിൽ വൈദ്യുത കണക്‌ഷൻ നൽകുന്നത്.

ഭക്ഷ്യവിളകൾ, പഴം, പച്ചക്കറികൾ എന്നിവയുടെ കൃഷിക്കു നനയ്ക്കുന്നതിനു പമ്പിങ്, വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കൽ (ഡീവാട്ടറിങ്), ലിഫ്റ്റ് ഇറിഗേഷൻ എന്നീ പ്രവർത്തനങ്ങൾ ഇതിലുൾപ്പെടും. നാണ്യവിളകളായ ഏലം, കാപ്പി എന്നിവയു ടെ മേൽപറഞ്ഞ പണികൾക്കും കണക്‌ഷൻ നൽകും. തെങ്ങ്, കമുക്, കുരുമുളക്, ജാതി, ഗ്രാമ്പൂ, കൊക്കോ, വെറ്റില എന്നിവ തനിവിളയായോ ഇടവിളയായോ ഉള്ള കൃഷിക്കും കണക്‌ഷൻ നൽകും.

എന്നാൽ തോട്ടവിളകളുടെ ഉണക്കൽ, സംസ്കരണം, മൂല്യവർധന എന്നിവയ്ക്കാവശ്യമായ വൈദ്യുത കണക്‌ഷൻ LT IV (A)- വ്യവസായ വിഭാഗത്തിലാണ് നൽകുക. LT V (A) കൃഷി വിഭാഗത്തിൽ നിശ്ചയിച്ചിട്ടുള്ള താരിഫ് നിരക്ക് യൂണിറ്റൊന്നിന് 2.30 രൂപയാണ്.

കന്നുകാലി, പൗൾട്രി, മുയല്‍, പന്നി, പട്ടുനൂൽപുഴു വളര്‍ത്തല്‍, ഹാച്ചറി, പുഷ്പകൃഷി, ടിഷ്യുകൾച്ചർ യൂണിറ്റ്, നഴ്സറി, കൂൺ കൃഷി, അക്വാകൾച്ചർ, അലങ്കാര മത്സ്യ ഫാമുകൾ ഉൾപ്പെടെയുള്ള ഫിഷ് ഫാം, ചെമ്മീൻ ഫാം, ചീനവലയ്ക്ക് (മൽസ്യകൃഷി ഇല്ലാതെ), എഗ്ഗർ നഴ്സറി, റബർ കർഷകർക്കു ഷീറ്റ് നിർമാണത്തിന് ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് (വ്യക്തിഗതം) എന്നിവയ്ക്ക് യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കണക്ഷന്‍ ലഭ്യമാണ്. ഡെയറി ഫാമുകൾക്കും പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾക്കും പാൽ സംസ്കരണ കേന്ദ്രങ്ങളിലേക്കെത്തിക്കും വരെ ശേഖരിച്ചു സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കും ഈ താരിഫ് നിരക്കു ബാധകമാണ്.

കാർഷിക കണക്‌ഷൻ കുറഞ്ഞ നിരക്കിൽ എടുക്കുന്നതിന് മറ്റു കണക്‌ഷനുകൾക്കെന്നപോലെ ഉടമസ്ഥത തെളിയിക്കുന്നതിനും തിരിച്ചറിയലിനുമുള്ള രേഖകൾ സഹിതം വൈദ്യുതി സെക്‌ഷൻ ഓഫിസിനെ സമീപിച്ചാൽ മതി. പാട്ടക്കർഷകർ തിരിച്ചറിയൽ കാർഡിനൊപ്പം പാട്ടക്കരാറോ ഉടമസ്ഥന്റെ സമ്മതപത്രമോ സമർപ്പിക്കണം. നിലവിലെ ഉത്തരവു പ്രകാരം കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല. താരിഫ് ഉത്തരവിലെ പട്ടികയിലുള്ള രീതിയിൽ ഉപയോഗമായാൽ കാർഷിക താരിഫ് അനുവദിക്കും.

ഇതു മട്ടുപ്പാവിലും ചെറിയ കൃഷിയിടങ്ങളിലും കൃഷി ചെയ്യുന്നവർക്കു സഹായകമാണ്. ഇത്തരത്തിൽ നേരിട്ടു കണക്‌ഷൻ എടുക്കുന്നവർ സർക്കാരിന്റെ സബ്സിഡിയായ 85 പൈസ/ യൂണിറ്റ് അവകാശപ്പെടില്ലെന്നു വെള്ള പേപ്പറിൽ എഴുതി നൽകണം. എന്നാൽ സർക്കാർ സബ്സിഡിയായ 85 പൈസ കിഴിച്ച് 1.45 താരിഫ് നിരക്കു ലഭ്യമാകണമെങ്കിൽ കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റും നിശ്ചിത ഭൂവിസ്തൃതിക്കു മുകളിൽ കൃഷിയും നിർബന്ധം.

നെൽകൃഷിക്കു പരിധിയില്ലാതെയും മറ്റു വിളകൾക്കു രണ്ടു ഹെക്ടർ വരെയും കൃഷിയാവശ്യങ്ങൾക്കു വൈദ്യുതി സൗജന്യമായി ലഭിക്കുന്നതിനു കൃഷിഭവനിൽ അപേക്ഷ നൽകാം. ഇതിനായി സാധാരണപോലെ, കാർഷിക വൈദ്യുത കണക്‌ഷൻ എടുക്കണം. ശേഷം ആദ്യ മാസത്തെ ബിൽ കർഷകർ സ്വന്തമായി അടയ്ക്കണം. ഈ ബില്ലിന്റെ പകർപ്പ്, കൺസ്യൂമർ നമ്പർ സഹിതം കാർഷിക വൈദ്യുത കണക്‌ഷൻ സൗജന്യമാക്കി നൽകുന്നതിനുള്ള അപേക്ഷ കൃഷിഭവനിൽ നൽകണം. കൃഷിഭവനിൽനിന്നു സമാന അപേക്ഷകൾ ക്രോഡീകരിച്ച് കെഎസ്ഇബിയിൽ (സെക്‌ഷൻ ഓഫിസ്) തുക ഒടുക്കും.

നെൽകൃഷിക്ക് ഉപയോഗിക്കുന്ന വൈദ്യുതിക്കു സര്‍ക്കാര്‍ സൗജന്യം അനുവദിച്ചത് 1995–96 മുതലാണ്. പിന്നീട് ഈ സൗജന്യം 2 ഹെക്ടർ വരെയുള്ള എല്ലാ കാർഷിക വിളകൾക്കും നൽകി. ഒരു സെന്റ് മുതൽ 10 സെന്റ് വരെയുള്ള പോളി ഹൗസുകൾക്കും ഈ ആനുകൂല്യം ഉണ്ട്.

വൈദ്യുതി സൗജന്യത്തിനുള്ള അപേക്ഷ കൃഷിഭവനിൽ സ്വീകരിക്കുന്നതിനു കാലാവധി ഇല്ല. പമ്പ് സെറ്റിന്റെ ശേഷി സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനു മാനദണ്ഡം അല്ല.കൃഷിക്കുള്ള സൗജന്യ വൈദ്യുതി ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ കൃഷിഭവനും കെഎസ്ഇബിയും നടപടി സ്വീകരിക്കും. നിശ്ചയിച്ച സ്ഥലപരിധിക്കു പുറമെ കർഷകൻ വീട്ടിലേക്കുള്ള ഓവർഹെഡ് ടാങ്കിലും കൂടി ഒരേ പമ്പുപയോഗിച്ചു വെള്ളം പമ്പ് ചെയ്യുന്നത്, സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്, ഒരു സർവേയും ജലസ്രോതസും കാണിച്ചു ലഭിക്കുന്ന സൗജന്യ വൈദ്യുതി ഉപയോഗപ്പെടുത്തി മറ്റു പുരയിടങ്ങളിലെ കൃഷിക്കു ജലസേചനം നടത്തുന്നത്, 75% കൃഷി ചെയ്യാത്തവർ, കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നിവയെല്ലാം സൗജന്യ വൈദ്യുതിയുടെ ദുരുപയോഗമായി കണക്കാക്കും.